മാരകമായ ലഹരി വസ്തുക്കളുമായി വന്ന മൂന്നംഗ സംഘത്തെ അതിസാഹസികമായി പൊലിസ് പിടി കൂടി. തൃശൂർ ജില്ലയിലെ മാളയിലാണ് സിനിമാരംഗങ്ങളെ നിഷ് പ്രഭമാക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയത്. തൃശൂർ ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ നടന്നത്.
അമിതവേഗതയിൽ ഹൈവേയിൽ കൂടി ഒരു കാർ ഓടിപ്പോയതിൽ അസ്വാഭാവികത തോന്നിയ പൊലിസ് കാറിൻ്റെ നമ്പർ വച്ച് വിവരങ്ങൾ എടുക്ക് പിന്തുടരുകയായിരുന്നു. പുതുക്കാട് എത്തിയപ്പോഴേക്കും പൊലിസ് വാഹനം കണ്ട കാർ മുരിങ്ങൂരിലെ അണ്ടർ പാസിലൂടെ കാർ വേഗത്തിൽ തിരിച്ചുവിടുകയും പൊലിസ് സംഘം ഇവരെ പിന്തുടരുകയും ചെയ്തു. തുടർന്ന് കാറുപേക്ഷിച്ച് അതിനുള്ളിൽ നിന്നും മൂന്നു പേർ ഇറങ്ങി ഓടി. പൊലിസും കൂടെ ഓടി മൂവരേയും പിടി കൂടുകയായിരുന്നു.
തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ 100 ഗ്രാമിനു പുറത്ത് എം ഡി എം എ കണ്ടെത്തി. മാള കല്ലൂർ സ്വദേശി മനു ബേബി, മുക്കം ഓമശേരി സ്വദേശി ഷാഹിദ്, പാളി തേനൂർ സണ്ണി ജോസ് എന്നിവരാണ് ഇപ്പോൾ പൊലിസ് പിടിയിലുള്ളത്. ഇവർക്ക് മയക്കു മരുന്ന് നൽകിയവരെ കുറിച്ചും ഇവരുടെ കയ്യിൽ നിന്നും ഇത് വാങ്ങുന്നവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതായി പൊലിസ് അറിയിച്ചു.
