ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ(90) അന്തരിച്ചു. ഇന്നലെ രാത്രി മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം.തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്നു. ശ്രീചിത്രയിലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെവലുതാണ്. വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാൽവുകൾ ശ്രീചിത്രയിൽ തന്നെ കുറഞ്ഞവിലയിൽ നിർമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയംകണ്ടു. ഇരുപതുവർഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയിൽ തുടർന്നിരുന്നു.
മാർത്താണ്ഡവർമയുടേയും ജാനകിയമ്മയുടേയും മകനായി 1934-ലാണ് ഡോ.മാർത്താണ്ഡവർമ്മ ശങ്കരൻ വലിയതാൻ ജനിച്ചത്. മാവേലിക്കരയിലെ സർക്കാർ സ്കൂളിലും കേരളസർവകലാശാലയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയതിനുശേഷമാണ് ഡോ. എം.എസ്. വല്യത്താൻ ആതുരസേവനരംഗത്തേക്ക് കടന്നത്. ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി. ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ കൂടുതൽ പരിശീലനം നേടിയ ശേഷം 1972-ൽ ഇന്ത്യയിലേക്ക് തിരികെയെത്തി. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് 2005-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
