തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ സഹപ്രവർത്തകൻ സുകാന്ത് സുരേഷിൻ്റെ മലപ്പുറത്തെ വീട്ടിൽ വളർത്തു മൃഗങ്ങൾ പട്ടിണിയിലായതായി റിപ്പോർട്ട്. സുകാന്ത് ഒളിവിൽ പോയതിനു പിന്നാലെ വീട്ടുകാരും ആരോടും പറയാതെ പോയതാണ് പ്രശ്നമായത്. എട്ടോളം പശുക്കൾ, കോഴികൾ, വളർത്തുനായ എന്നിവയാണ് കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞത്.
ദാഹജലത്തിനായി അലറിക്കരഞ്ഞ വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ട് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് വീടു പൂട്ടി വീട്ടുകാർ പോയ വിവരം അറിയുന്നത്. അത്യാവശ്യം കുടിയ്ക്കാനുള്ള വെള്ളവും തീറ്റയും നൽകിയ അയൽക്കാർ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃഗങ്ങളെയും പക്ഷികളേയും പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിമെന്ന് വട്ടകുളം പഞ്ചായത്ത് പ്രസിഡൻ്റ് നജീബ് പറഞ്ഞു. വീട്ടുകാരുമായി ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലന്നും അയൽക്കാർ പറയുന്നു.
ഇതിനിടെ ഒളിവിൽ കഴിയുന്ന സുകാന്ത് മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. ഇതിനായി ഇയാൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. താനും മേഘയുമായി പ്രണയത്തിലായിരുന്നതായും വീട്ടുകാർ വിവാഹാലോചന നടത്തിയിരുന്നതായും സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നു. എന്നാൽ അതിനിടയിൽ ഉണ്ടായ മേഘയുടെ മരണം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞതായി സുകാന്ത് പറഞ്ഞു. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഇയാൾ ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചത്.
