പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം സൃഷ്ടിച്ച
‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ആലപ്പുഴ ചന്തക്കാവ് സ്വദേശി ദേവാനന്ദ് പി. ഒന്നാം റാങ്കും മലപ്പുറം പൊന്നിയകുറിശ്ശി സ്വദേശി ഹാഫിസ് റഹ്മാൻ എലികോട്ടിൽ രണ്ടാം റാങ്കും കോട്ടയം പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും കോട്ടയം വൈക്കം സ്വദേശിയായ ജോർഡൻ ജോയി നാലാം റാങ്കും നേടി.
ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷ 79,044 വിദ്യാര്‍ത്ഥികളാണ് എഴുതിയത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനപരീക്ഷയിൽ 58340 പേർ യോഗ്യത നേടിയതിൽ 27524 പെൺകുട്ടികളും 30815 ആൺകുട്ടികളും ഉൾപ്പെടുന്നു. അതേസമയം പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ നടന്നത്. 2829 പേരുടെ വർധനയാണ് പട്ടികയിൽ ഉണ്ടായത്. ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ട 75 പേർ ഒന്നാം അവസരത്തിലാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 87 ആൺകുട്ടികളും 13 പെൺകുട്ടികൾ ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ടു. രണ്ടാം അവസരത്തിൽ ഈ റാങ്കിനുള്ളിൽ വന്നവർ 25 പേരാണ്. ആദ്യ നൂറു റാങ്കിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എറണാകുളം ജില്ലയിൽ നിന്നാണ്.