സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. ഉംറ വിസ ഉൾപ്പടെയുള്ള സന്ദർശക വിസകളിലാണ് ഇത്തരത്തിൽ കുടിയേറുന്നത്. കഴിഞ്ഞദിവസം പാകിസ്താനിലെ മുൾട്ടാൺ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് ഈ രീതിയിലും ആളുകൾ ഭിക്ഷയാചിക്കാൻ സൗദിയിലേക്ക് എത്തുന്നതെന്ന് വെളിവായത്. സംശയം തോന്നിയ എയർപ്പോർട്ട് ഉദ്യോഗസ്ഥർ ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. സൗദിയിലുള്ള ഏജന്റ് അവിടെ ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട് ചെയ്തുകൊണ്ടുപോകാൻ എത്തിച്ചതായിരുന്നുവെന്ന് പിടികൂടിയവരിൽ നിന്നും മനസിലായി.
ഭിന്നശേഷിക്കാർ,കുട്ടികൾ,സ്ത്രീകൾ,വൃദ്ധർ തുടങ്ങിയ ആളുകളെയാണ് ഈയാവശ്യത്തിന് റിക്രൂട്ട് ചെയ്യുന്നത്. രേഖകളിൽ ഉംറ വിസയിലാണ് ഭിക്ഷാടകർക്കുള്ള യാത്ര ഒരുക്കിയിട്ടുയുള്ളതെന്ന് മനസിലായി. താമസമുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും സൗദിയിൽ ഒരുക്കിയുട്ടുണ്ടെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടുണ്ടെന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) വ്യക്തമാക്കി.
സൗദിയിലെത്തിക്കുന്ന ഇവരെ നഗര തെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും പള്ളി പരിസരങ്ങളിലുമാണ് ഭിക്ഷാടനത്തിന് നിർത്തുന്നത്. ഇതിനെല്ലാം പുറകിൽ ഇത്തരം ഏജന്റുമാരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അതേസമയം സംഘടിതമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ശിക്ഷ നൽകും. വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയായാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും. കൂടാതെ രസീത് പുസ്തകവുമായി പിരിവ് നടത്തുന്നതും കുറ്റകരമാണ്.
