തൃശൂർ ജില്ലയിൽ ചേലക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാല്പതുകാരന് 75 വർഷത്തെ കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയുമിട്ട് കോടതി. ചേലക്കര കോളത്തൂർ മുഹമ്മദ് ഹാഷിമിനാണ് വടക്കാഞ്ചേരി ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്. 12 വയസു മാത്രം പ്രായുള്ള കുട്ടിയെ രക്ഷകർത്താക്കൾ അറിയാതെ സ്കൂളിൽ നിന്നും വിളിച്ചു ബന്ധുക്കളുടെ വീട്ടിൽ കൊണ്ടു പോയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. ഇത് നിരവധി തവണ ആവർത്തിച്ചു.
പിഴയായി വിധിച്ച തുക ഇരയ്ക്കു നൽകണം, പിഴ ഒടുക്കിയില്ലെങ്കിൽ 20 മാസം കൂടി കഠിന തടവ് അധികമായി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
സമാനമായ മറ്റൊരു കുറ്റകൃത്യവും അതിൻ്റെ വിധിയും ആലപ്പുഴയിൽ നിന്നാണ്. പെൺകുട്ടിയ്ക്ക് 12 വയസിലും താഴെ മാത്രമാണ് പ്രായം. പ്രതിയാകട്ടെ മദ്രസ അധ്യാപകനായ 58 കാരൻ. ചേർത്തല ചന്തിരൂരിലുള്ള മദ്രസയിൽ ജോലി ചെയ്തിരുന്ന അരൂക്കുറ്റി വടുതല മുഹമ്മദ് ഏകദേശം രണ്ടു മാസത്തോളം പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. നിവൃത്തികെട്ട കുട്ടി ഒടുവിൽ വീട്ടിൽ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.
24 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചു. കൂടാതെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം കൂടി ചേർത്ത് അഞ്ചു വർഷത്തെ തടവും 50,000 രൂപ പിഴയുമിട്ടു