ഓർമയിലെ ഇന്ന്, ജൂൺ – 24, എം എസ് വിശ്വനാഥൻ

At Malayalam
3 Min Read

‘ലളിത സംഗീതത്തിന്റെ രാജാവ് ‘ എന്നർത്ഥം വരുന്ന മെല്ലിസൈമന്നൻ എന്നും എം എസ് വി എന്നും സംഗീതലോകം വിളിക്കുന്ന മലയാളിയായ മനയങ്കത്ത് സുബ്രഹ്മണ്യൻ എന്ന എം എസ് വിശ്വനാഥൻ. 1928 ജൂൺ 24 ന് പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി ജനിച്ചു.

50 വർഷത്തിലേറെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തു എം എസ് വിശ്വനാഥൻ. 13-ാം വയസ്സിൽ ആദ്യമായി തിരുവനന്തപുരത്ത് കച്ചേരിനടത്തി. നടനാകാനുള്ള മോഹവുമായി തമിഴകത്തേക്ക് വണ്ടികയറിയ വിശ്വനാഥൻ അഭിനയമല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. 1952 ൽ പണം എന്ന ചിത്രത്തിനു സംഗീതം നിർവഹിച്ച് അരങ്ങേറ്റം കുറിച്ചു. ടി കെ രാമ മൂർത്തിയ്ക്കൊപ്പം വിശ്വനാഥൻ – രാമമൂർത്തി എന്ന പേരിൽ നൂറോളം ചിത്രങ്ങൾ ഇവർ ഒന്നിച്ച് ചെയ്തു. 1965 ൽ ഇവർ പിരിഞ്ഞു. ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും നിരവധി ഗാനങ്ങൾ ചെയ്തു. ഒട്ടേറെ പുതിയ ഗായകരെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാ സംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാനും കഴിഞ്ഞു.

തമിഴിലെ ഭാമ വിജയം, ഗലാട്ട കല്യാണം, ദെയ് വമഗം, മൂൺട്രു ദൈവങ്ങൾ, റിക്ഷാകാരനാ, ഭാരത വിലാസ്, ഉലഗം സുട്രും വാലിബൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. മന്ത്രകോടി, ബാബു മോൻ, ഉല്ലാസ യാത്ര, അമ്മേ അനുപമേ തുടങ്ങിയ മലയാള ചലചിത്രങ്ങൾ അദ്ദേഹത്തെ മലയാളികൾക്കും സുപരിചിതനാക്കി.

എം ജി ആർ ചിത്രങ്ങൾക്കായി ഒരുക്കിയ ഗാനങ്ങൾ ആവേശത്തോടെയാണ് തമിഴ് ജനത നെഞ്ചിലേറ്റിയത്.
പണിതീരാത്ത വീട് എന്ന സിനിമയിലെ എം എസ് വി ആലപിച്ച
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ……., പി ജയചന്ദ്രൻ ആലപിച്ച സുപ്രഭാതം…. നീലഗിരിയുടെ സഖികളേ…. എന്നീ നിത്യ ഹരിത ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി അദ്ദേഹം മാറി.
ഉദിച്ചാൽ അസ്തമിക്കും…., ഹൃദയവാഹിനീ….., പ്രഭാതമല്ലോ നീ….., ബന്ധങ്ങളൊക്കെയും വ്യർത്ഥം… എന്നീ ഗാനങ്ങളെ വേറിട്ട ശ്രവ്യാനുഭവങ്ങളാക്കിയത് ആ ശബ്ദ ഗാംഭീര്യം തന്നെ.

- Advertisement -

ശ്രീകുമാരൻ തമ്പിയുടെ രചനകളിലൂടെയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ അദ്ദേഹം തീർത്തത്.
അലകളിലെ പരൽ മീൻ പോലെ…., ആ നിമിഷത്തിന്റെ നിർവൃതിയിൽ…., പുഷ്പാഭരണം….., രാജീവ നയനേ….., സ്വർഗമെന്ന കാനനത്തിൽ…… , സ്വർണഗോപുര നർത്തകീ ശിൽപ്പം…….., ആകാശരൂപിണി……, അറബിക്കടൽ ഇളകി വരുന്നു….., മലരമ്പനെഴുതിയ….., അയല പൊരിച്ചതുണ്ട്……, എന്റെ രാജകൊട്ടാരത്തിന്……., സത്യനായകാ…… എന്നീ ഗാനങ്ങൾ ഉദാഹരണം.

പി ജയചന്ദ്രന് സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്ത പണി തീരാത്ത വീട് എന്ന ചിത്രത്തിലെ
സുപ്രഭാതം… നീലഗിരിയുടെ സഖികളെ…. ഉൾപ്പെടെ ക്ലാസിക്കുകളുടെ ഒരു നിര തന്നെ വയലാർ – വിശ്വനാഥൻ ടീം സൃഷ്ടിച്ചു.

വീണപൂവേ…. , അഷ്ടപദിയിലെ നായികേ…. (ജീവിക്കാൻ മറന്നു പോയ സ്ത്രീ), നിശീഥിനി…. (യക്ഷഗാനം), മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച നാടൻ പാട്ടിന്റെ മടിശ്ശീല….., പത്മ തീർഥക്കരയിൽ….(ബാബുമോൻ) സ്നേഹത്തിന്റെ മുഖങ്ങളിലെ ഗംഗയിൽ തീർഥമാടിയ കൃഷ്ണശില…., ഓർമകൾ മരിക്കുമോയിലെ ചന്ദ്രമദത്തിന്റെ…., ആയിരം ജന്മങ്ങളിലെ മുല്ലമാല ചൂടിവന്ന…., ഏഴാം കടലിനക്കരെയിലെ മധുമാസം ഭൂമിതൻ…. ,
പഞ്ചമിയിലെ രജനീഗന്ധി വിരിഞ്ഞു…. , മർമരത്തിലെ അംഗം പ്രതി അനംഗൻ….., കർണ്ണാമൃതം കണ്ണന്…. ,
രണ്ടു പെൺകുട്ടികളിലെ ശ്രുതിമണ്ഡലം….., ഞായറും തിങ്കളും…..

1986-ൽ തരംഗിണി പുറത്തിറക്കിയ ആവണിപ്പൂക്കൾ എന്ന ആൽബത്തിലെ യൂസഫലി കേച്ചേരി രചിച്ച് യേശുദാസ്, ചിത്ര എന്നിവർ പാടിയ
കുളിച്ചു കുറിയിട്ടു കുപ്പിവളയിട്ട്……., മൂവന്തി മുത്തശ്ശി…., ഓണപ്പൂവേ ഓമൽപൂവേ…., തുളസീ കൃഷ്ണ തുളസീ…… എന്നീ ഓണപ്പാട്ടുകൾ ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതാണ്.

തമിഴിൽ യേശുദാസിന്റെ ഏറ്റവും മികച്ച ആദ്യകാല ഗാനങ്ങളും 1973 ൽ മണിപ്പയൽ എന്ന ചിത്രത്തിൽ
തങ്കച്ചിമിഴ് പോൽ…. എന്ന ഗാനത്തിലൂടെ ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചതും എം എസ് വി തന്നെ.

- Advertisement -

തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ നീരരും കടുലതയുടെ… (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ച എം എസ് വിശ്വനാഥൻ 2015 ജൂലൈ 14 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment