ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജിതരായ നേതാക്കളെ രാജ്യസഭയിൽ എത്തിക്കാൻ ബി ജെ പി ശ്രമം തുടങ്ങിയതായി വിവരം. കഴിഞ്ഞ സർക്കാരിൽ കേന്ദ്ര മന്ത്രിമാരായിരുന്ന സ്മൃതി ഇറാനി, ആർ കെ സിംഗ്, അർജുൻ മുണ്ടെ എന്നിവരെ രാജ്യസഭയിൽ ഒഴിവുവരുന്ന മുറയ്ക്ക് എത്തിയ്ക്കാനാണ് നീക്കം.
ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയ ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയൽ,സർബാനന്ദ സോനോവാൾ, വിവേക് ഠാക്കൂർ എന്നിവർ വൈകാതെ രാജ്യ സഭാംഗത്വം രാജിവയ്ക്കും. ഈ സീറ്റുകളിൽ, തോറ്റ പ്രധാന നേതാക്കളെ കൊണ്ടുവരാനാണ് ഉദേശിക്കുന്നത്. സ്മൃതി ഇറാനിയാണ് ഇതിൽ പ്രധാനം. വളരെ പെട്ടന്ന് ബി ജെ പി യുടെ പ്രധാന നേതാക്കളിലൊരാളായി വളർന്ന സ്മൃതി കഴിഞ്ഞ സർക്കാരിലെ മന്ത്രിയുമായിരുന്നു. രാഹുൽ ഗാന്ധിയെ അമേഠിയിൽ വന്ന് തനിക്കെതിരെ മത്സരിക്കാൻ വെല്ലു വിളിച്ചു തുടങ്ങിയ സ്മൃതി ഇറാനിയെ കേവലം ദുർബലനായ കോൺഗ്രസ് സ്ഥാനാർത്ഥി ലക്ഷക്കണത്തിന് വോട്ടുകളുടെ വ്യത്യാസത്തിൽ മലർത്തിയടിക്കുകയായിരുന്നു.
ജാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിയായിരുന്ന അർജുൻ മുണ്ടെ ഗോത്ര വിഭാഗത്തിൽപ്പെട്ട നേതാവാണ്. ആർ കെ സിംഗാകട്ടെ കഴിഞ്ഞ സർക്കാരിലെ ഊർജ വകുപ്പിൻ്റെ സഹമന്ത്രിയും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമാണ്. ജാർഖണ്ഡിലെ ഖുന്തി മണ്ഡലത്തിൽ നിന്ന് അർജുൻ മുണ്ടെയും ബിഹാറിലെ ആറായ് മണ്ഡലത്തിൽ നിന്ന് ആർ കെ സിംഗും കനത്ത മാർജിനി ലാണ് പരാജയം ഏറ്റുവാങ്ങിയത്.