പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍കുട്ടിയെന്ന കബീര്‍ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നയാളാണെന്ന് പോലീസ്. കൊല്ലത്ത് വെച്ചാണ് പ്രതിയെ പിടൂകൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷന്‍ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയോടെ പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് മേരിയെന്ന രണ്ടുവയസ്സുകാരിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ട് പോയത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒരു ഓടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു.
ഹസന്‍കുട്ടി എന്നറിയപ്പെടുന്ന കബീറാണ് പ്രതി. പോക്‌സോ ഉള്‍പ്പടെ എട്ടോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജനുവരി 12-ാം തീയതിയാണ് കൊല്ലം ജയിലില്‍ നിന്ന് ഇറങ്ങിയത്. 2022-ല്‍ പെണ്‍കുട്ടിക്ക് മിഠായി നല്‍കി വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട്. മോഷണം അടക്കമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. അലഞ്ഞ് നടക്കുന്ന ആളാണ്. കൃത്യമായ വിലാസം ഇല്ലാത്തതിനാല്‍ കണ്ടെത്താന്‍ പോലീസ് ഒരുപാട് ബുദ്ധിമുട്ടി. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിയെടുത്ത പെണ്‍കുട്ടിയുമായി തൊട്ടടുത്ത റെയില്‍വേ ട്രാക്കിനടുത്തേക്കാണ് പോയത്. തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചു. കുട്ടിക്ക് അനക്കില്ലാതായപ്പോള്‍ പേടിയായെന്നും തുടര്‍ന്ന് ഉപേക്ഷിച്ചെന്നുമാണ് ഹുസന്‍കുട്ടി മൊഴിനല്‍കിയിട്ടുള്ളത്. പിന്നീട് ഇയാള്‍ പലസ്ഥലങ്ങളില്‍ കറങ്ങി തമ്പാനൂര്‍ കെഎസ്ആര്‍ടി സ്റ്റാന്‍ഡ് മുതല്‍ കൊല്ലം വരെയുള്ള ഇടങ്ങളില്‍ നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. കൊല്ലം ചിന്നിക്കടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഹസന്‍കുട്ടിയെ കാണുമ്പോള്‍ മലയാളിയാണെന്ന് തോന്നുന്നുണ്ട്. താന്‍ ഗുജറാത്തിലായിരുന്നു ചെറുപ്രായത്തിലെന്നും അവിടെ നിന്ന് കേരളത്തിലേക്കെത്തിയതാണെന്നും ഇയാള്‍ പറയുന്നുണ്ട്. അതില്‍ വ്യക്തതയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
