52,920 രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിൽ പണമായുള്ളത്. സ്വന്തമായി വീടും സ്ഥലവുമില്ല. ആകെ 3.02 കോടി രൂപയുടെ സ്വത്തുണ്ട്. ഭൂരിഭാഗവും ബാങ്കിലെ നിക്ഷേപങ്ങളാണ്. ഗാന്ധി നഗറിലെ എസ് ബി ഐ ശാഖയിലെ അക്കൗണ്ടിൽ 73, 304 രൂപയുണ്ട്. എസ് ബി ഐ യുടെ തന്നെ വാരണാസി ശാഖയിൽ 7,000 രൂപമാത്രമേ അക്കൗണ്ടിലുള്ളു. ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയായി നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
സ്വന്തമായി വാഹനങ്ങൾ ഒന്നും തന്നെയില്ല. ഗുജറാത്തിലെ ഗാന്ധിനഗറിൽ കുറച്ചു ഭൂമി വാങ്ങിയത് ദാനം ചെയ്തതിനാൽ സ്വന്തമായി സ്ഥാവര വസ്തുക്കളൊന്നും തന്നെയില്ല. നാലു സ്വർണമോതിരങ്ങൾ പ്രധാനമന്ത്രിയുടെ കയ്യിലുണ്ട്. ഏകദേശം 2.67 ലക്ഷം രൂപയാണ് ഇതിൻ്റെ മതിപ്പു വില.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ രാമഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്താൻ സമയം കണ്ട പൂജാരിയായ ഗണേശ്വർ ശാസ്ത്രി എന്നിവർ പ്രധാനമന്ത്രിയ്ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിയ്ക്കാനും എത്തിയിരുന്നു. ഗണേശ്വർ ശാസ്ത്രി തന്നെയാണ് പത്രിക സമർപ്പിക്കാനുള്ള സമയവും മോദിയ്ക്കു കുറിച്ചു നൽകിയത്. പത്രിക സമർപ്പിയ്ക്കാൻ റിട്ടേണിംഗ് ഓഫിസറെ കാണുന്നതിനു തൊട്ടുമുമ്പ് മോദി, കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
മോദിയുടെ പത്രികയിൽ ഒപ്പിട്ടവരുടെ നിരയും ശ്രദ്ധേയമാണ്. ബ്രാഹ്മണ സമുദായത്തിൽ നിന്നൊരാൾ, ദളിത് വിഭാഗത്തിൽ നിന്നൊരാൾ, ഒ ബി സി വിഭാഗത്തിൽ നിന്ന് മറ്റൊരാൾ. നേരത്തേ മോദി ഗംഗാതീരത്തെത്തി ദശാശ്വമേധ് ഘട്ടിലും പ്രാർത്ഥന നടത്തിയിരുന്നു. പത്രികാ സമർപ്പണത്തിനായി പുറപ്പെട്ടപ്പോൾ മോദിയ്ക്കൊപ്പം ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നഡ്ഢ, മന്ത്രിമാരായ അമിത്ഷാ ,രാജ്നാഥ് സിംഗ്, മേഘാലയ മുഖ്യമന്ത്രി സാംഗ്മ ,മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരുമുണ്ടായിരുന്നു.
വാരണാസി നരേന്ദ്രമോദിയുടെ ഭാഗ്യമണ്ഡലമായാണ് കരുതുന്നത്. 3.72 ലക്ഷം 2014ലും 4.8 ലക്ഷം 2019 ലും ഭൂരിപക്ഷം വാരണാസി മോദിയ്ക്കു നൽകിയിരുന്നു. ജൂൺ ഒന്നിന് ഇത്തവണ വാരണാസി പോളിംഗ് ബൂത്തിലെത്തും.