മലപ്പുറം , കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫിവർ ഉള്ളതായി റിപ്പോർട്ട് . തലവേദന , ശക്തമായ പനി , സ്വാഭാവിക പെരുമാറ്റത്തിലെ വ്യത്യാസം , കൈയ്ക്കും കാലിനും തളർച്ച തുടങ്ങിയവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ . ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ . കോഴിക്കോട് ജില്ലയിലുള്ള 5 പേർക്ക് രോഗബാധയുണ്ട് . ഇവർ രോഗമുക്തി നേടിയതായും വിവരമുണ്ട് . രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
രോഗ ബാധയുള്ളവരുടെ സ്രവങ്ങളുടെ ആദ്യ ഘട്ട പരിശോധനകൾ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ പൂർത്തിയാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു . വീണ്ടും സ്രവങ്ങൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും വെസ്റ്റ് നൈൽ ഫീവറാണന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പകർത്തുന്നതെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല . രോഗബാധയുള്ള പക്ഷികൾ , മൃഗങ്ങൾ എന്നിവയുടെ ചോര കുടിച്ച കൊതുകുകൾ താരതമ്യേന രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ കടിയ്ക്കുമ്പോഴാണ് രോഗപകർച്ച സംഭവിയ്ക്കുക.
