ഓർമയിലെ ഇന്ന് : ഏപ്രിൽ – 23 : വി സാംബശിവൻ

At Malayalam
4 Min Read

കഥാപ്രസംഗ കുലപതി വി.സാംബശിവന്റെ 28-ാംചരമവാർഷികമാണിന്ന്

എത്ര കേട്ടാലും മതിവരാത്തത്ര മനോഹരവും ചടുലതയുമാർന്ന കഥകൾ വേദികളിൽ അവതരിപ്പിച്ച് മലയാള മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്ത , കഥാപ്രസംഗ കലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്വിതീയമായ പങ്കുവഹിക്കുകയും ചെയ്ത കഥാപ്രസംഗ രംഗത്തെ കുലപതിയാണ് വി സാംബശിവൻ.

വിശ്വ സാഹിത്യത്തിന്റെ അതിവിശാലമായ ലോകം മലയാളികൾക്കു മുമ്പിൽ തുറക്കുന്നതിനു പിന്നിൽ മഹത്തായ സംഭാവന നൽകിയ സാംബശിവൻ. അദ്ദേഹത്തിൻ്റെ കഥ പ്രസംഗമുണ്ടന്നറിഞ്ഞാൽ കാതങ്ങൾക്കപ്പുറത്തു നിന്നുപോലും ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു . മണിക്കൂറുകൾ നിശ്ശബ്ദരായി അദ്ദേഹത്തിന്റെ ഘനഗാംഭീര്യ ശബ്ദത്തിൽ റഷ്യൻ സാഹിത്യവും ബംഗാളി സാഹിത്യവും മലയാള സാഹിത്യവും എല്ലാം കേട്ടു മതിമറന്നു നിൽക്കും . സാംബശിവന്റെ കഥ നടക്കുന്ന വേദികളിലേക്ക് അന്ന് പ്രത്യേക ബസ് സർവീസുകൾപോലും ഏർപ്പെടുത്തിയിരുന്നു എന്നത് പുതു തലമുറയ്ക്ക് കൗതുകമായി തോന്നിയേക്കാം .

സർവകലാശാലയിൽ തുടർപഠനം നടത്തണമെന്ന അതിയായ ആഗ്രഹമാണ് സാംബശിവനെ 19-ാം വയസ്സിൽ കാഥികനാക്കിയത് . സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിന്റെ ചുമതലകളും തന്റെ പഠനവും കഥപറച്ചിലിലൂടെത്തന്നെ അദ്ദേഹം ഭദ്രമാക്കി . ആഖ്യാനത്തിലെ പുതുമയും കഥകൾക്കിടയിൽ വർത്തമാനകാല സംഭവങ്ങൾ കോർത്തുവയ്ക്കാനുള്ള ചാതുര്യവും വളരെ വേഗം അദ്ദേഹത്തെ ശ്രോതാക്കളുടെ പ്രിയപ്പെട്ട കാഥികനാക്കി മാറ്റി . ശബ്ദഗാംഭീര്യവും രൂപഗുണവും ആ കലാകാരന്റെ പ്രശസ്തിക്ക് വലിയ കുതിപ്പുനൽകി . 1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും പുത്രനായി ജനനം . 1949-ലെ ഓണക്കാലത്ത് ചതയം നാളിൽ രാത്രി 8 മണിയ്ക്കു ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ , കത്തിച്ചുവച്ച പെട്രൊമാക്സിന്റെ വെളിച്ചത്തിൽ വി സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു – ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’. “സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം” ഉദ്ഘാടന പ്രസംഗത്തിൽ നിന്നു സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത് . “കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം . പക്ഷേ പണമില്ല . ഞാനൊരു കഥ പറയാം . പകരം കുറച്ചു പണം തന്ന് എന്നെ സഹായിക്കണം .” വി സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ . കഥ കേട്ടു നിന്ന ആസ്വാദകരുടെ മനസ്സിൽ കൊളുത്തി കയറി . പിന്നെയുള്ളതെല്ലാം ചരിത്രം. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി . പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി . 1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്നെസ് ‘ (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു.

പുഷ്പിത ജീവിതവാടിയിലൊ –
രപ്സരസുന്ദരിയാണനീസ്യ……. എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസ്സുകളിലെക്കു അദ്ദേഹം കടത്തി വിട്ടു . തന്റെ സമശീർഷരായ കഥപ്രസംഗകരുടെ പ്രതാപകാലത്തായിരുന്നു ഈ അത്ഭുത പരീക്ഷണമെന്നതും ശ്രദ്ധേയമാണ് . കേരളീയർക്ക് ഇന്നത്തെ വിദ്യാസമ്പന്നത കൈവന്നിട്ടില്ലാത്ത സാഹചര്യമായിരുന്നു അക്കാലം . ടോൾസ്റ്റായ് എന്ന മഹാസാഹിത്യകാരനെ സംബന്ധിച്ച് അവർക്ക് ഉത്സവപ്പറമ്പിൽവച്ച് അറിവ് പകരുന്ന ലക്ഷ്യബോധമുളള കലാകാരനായി സാംബശിവൻ മാറുകയായിരുന്നു .
സുതാര്യവും ലളിതവുമാണ് ഷേക്സ്പിയർ സാഹിത്യം എന്ന നവ്യാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത് .

- Advertisement -

എൻ എം ശ്രീധരൻ സംവിധാനം ചെയ്ത ‘പല്ലാങ്കുഴി’ എന്ന ചിത്രത്തിൽ നായകനായി സാംബശിവൻ അഭിനയിച്ചിട്ടുണ്ട് . 1996 ഏപ്രിൽ 23 ന് അന്തരിച്ചു.

സാംബശിവൻ അവതരിപ്പിച്ച കഥകൾ ചുവടെ :

ദേവത (1949) , കൊച്ചുസീത (1949) , മഗ്ദലന മറിയം (1950) , വാഴക്കുല , വത്സല(1951) , ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി (1952) , ആയിഷ (1953) ,
തറവാടിന്റെ മാ‍നം (1953) , പുത്തങ്കലവും അരിവാളും (1954) , റാണി (1955) ,
പട്ടുനൂലും വാഴനാരും (1956) , കുടിയൊഴിക്കൽ (1957) , പ്രേമശിൽപ്പി (1958) , താരc(1959) , പരീക്ഷണം (1960) , പുള്ളിമാൻ (1961) , ചന്ദനക്കട്ടിൽ (1962) , അനീസ്യ (1963)
ഒഥല്ലൊ (1964) , ആന്റിഗണി (1965) ,
കാക്കത്തമ്പുരാട്ടി (1966) , മേലങ്കി (1967) , അന്നാക്കരീനിന (1968) ,
റോമിയൊ & ജൂലിയറ്റ് (1969) ,
ഉയിർത്തെഴുന്നേൽപ്പ് (1970) ,
ഡൊൺ ശാന്തമായി ഒഴുകുന്നു (1971) , ഹേന (1972) ,
കുമാരനാശാൻ (1973) ,
വിലയ്ക്കുവാങ്ങാം (1974) ,
നെല്ലിന്റെ ഗീതം (1975) ,
ഇരുപതാം നൂറ്റാണ്ട് (1976) ,
ഗുരുദേവൻ (1976) ,
നല്ലഭൂമി (1977) ,
റയിൻബൊ(1978) ,
സംക്രാന്തി (1979) , ഗോസ്റ്റ് (1980) , യന്ത്രം (1981) , ക്ലിയൊപാട്ര (1982) , കാരമസൊവ് സഹോദരന്മാർ (1983) , ദേവലോകം (1984) , പ്രതി (1985) , ദിവ്യതീർത്ഥം (1986) , സനാറ്റ (1986) ,
ദേശസ്നേഹി (1987) , അർത്ഥം (1988) , വ്യാസനും മാർക്സും (1989) , ലാഭം ലാഭം (1990) , 1857 (1990) , സെഡ് (1991), കുറ്റവും ശിക്ഷയും (1992), സിദ്ധാർത്ഥ (1993) , പതിവ്രതയുടെ കാമുകൻ (1994) , ഏഴു നിമിഷങ്ങൾ (1995) , അവസാന വേദി – പാങ്കുളം മാടൻ നട (മാർച്ച് 7, 1996) . അവസാനം അവതരിപ്പിച്ച കഥ- ഏഴു നിമിഷങ്ങൾ . അവസാനം രചിച്ച കഥാപ്രസംഗ ശിൽപ്പം – സ്ത്രീ (രാമായണം) . സാംബശിവൻ രചിച്ച കൃതികൾ : ദിവ്യതീർത്ഥം , അർത്ഥം , വ്യാസനും മാർക്സും (നോവൽ) , കഥാപ്രസംഗം അമേരിക്കയിൽ (യാത്രാവിവരണം) , കഥാവേദിയുടെ കാൽച്ചിലമ്പൊലി (ആത്മകഥാപരമായ സ്മരണകൾ) , കഥാപ്രസംഗ കലാവിദ്യ (പഠനം)
സാംബശിവനെ സംബന്ധിച്ച പുസ്തകങ്ങൾ : സാംബശിവന്റെ ജീവിതരേഖ (ജീവചരിത്രം) ഗ്രന്ഥ: പ്രൊഫ. വസന്തകുമാർ സാംബശിവൻ , സാംബശിവൻ ശതാവധാനി (ജീവചരിത്രം) ഗ്രന്ഥ: ശ്രീ. കടയ്ക്കോട് വിശ്വംഭരൻ , വി സാംബശിവന്റെ കഥാപ്രസംഗങ്ങൾ (അനീസ്യ , ഒഥല്ലൊ) ,
വി സാംബശിവൻ – പാവങ്ങളുടെ പാട്ടുകാരൻ (ജീവചരിത്രം) ഗ്രന്ഥ : വി സുബ്രമണ്യൻ , വി സാംബശിവനും കഥാപ്രസംഗകാലവും – ഗ്രന്ഥ: ഡോ വസന്തകുമാർ സാംബശിവൻ .

Share This Article
Leave a comment