സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കു നിയന്ത്രണം നിലവിൽ വന്നു. നാളെ മുതല്‍ ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നു ചേര്‍ന്ന ആര്‍ ടി ഒ മാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.എന്നാല്‍ ഈ അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിനു വ്യക്തതയില്ല.
അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തുമില്ല. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍. പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്.പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച വ്യവസ്ഥയിലുള്ളത്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നതാണ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചത്. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയർ പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിനു പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം എന്നിവ ഉപയോഗിക്കാനും പാടില്ല എന്നും വ്യവസ്ഥയുണ്ട്.