ഫെബ്രുവരി – 12: ഓർമയിലെ ഇന്ന്:ചാൾസ് ഡാർവിൻ

At Malayalam
2 Min Read

മാറ്റങ്ങൾക്ക് വിധേയമാകുന്നത് മാത്രമേ അതിജീവിക്കൂ എന്നു ലോകത്തെ പറഞ്ഞു പഠിപ്പിച്ച ഡാർവിൻ. സിദ്ധാന്തങ്ങളുടെ തലച്ചുമടില്ലാതെ survaival of the fitest എന്ന് ചുരുക്കത്തിലും തഴക്കത്തിലും ലോകം പറഞ്ഞു പഠിച്ച സത്യത്തിന്റെ കർത്താവായ ശാസ്ത്രജ്ഞൻ. ചാൾസ് ഡാർവിന്റെ ജന്മദിനമാണ് ഫെബ്രുവരി 12. ലോകം അത് ഡാർവിൻ ദിനമായി ആഘോഷിക്കുന്നു.

210 വർഷങ്ങൾക്കു മുമ്പ് പ്രപഞ്ച രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജനിച്ചു വീണ ഓർമ്മയാണ് ഈ ദിനത്തിനു പിന്നിലുള്ളത്. ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ അല്ലാതെയും ഒട്ടേറെ ആഘോഷങ്ങളാണ് ഡാർ‌വിൻ ഡേയോടനുബന്ധിച്ച് നടക്കുന്നത്. ശാസ്ത്ര ലോകത്തിന്റെ ആഘോഷമാണ് ഈ ദിനം ‘

പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗിക ശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിനുള്ള തെളിവാണ്. പ്രമുഖ മാത്തമാറ്റിഷ്യനായിരുന്ന ജോൺ ഹെർഷലിനും ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടണും സമീപത്തായാണ് വെസ്റ്റ്മിനിസ്റ്റർ ആബേയിൽ അദ്ദേഹത്തിന്റെ അന്ത്യനിദ്ര. എഡിൻബറോ സർവകലാശാലയിൽ നിന്ന് വെെദ്യപഠനവും കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിച്ച ശേഷമാണ് ഡാർവിൻ പ്രകൃതി ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.

എച് എം എസ് ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാ​ഗത്ഭ്യം ലോകത്തിന് കാട്ടിക്കൊടുത്തതാണ്. അതുവരെ ദെെവത്തിൽ നിന്ന് നേരിട്ടുള്ള സൃഷ്ടിയാണ് എല്ലാമെന്ന് വിശ്വസിച്ചിരുന്ന ജനതയ്ക്ക് പരിണാമത്തിന്റെ ഫലമാണ് എല്ലാമെന്ന് പഠിപ്പിക്കാനുള്ള അനുഭവ സമ്പത്തും അറിവും ഉണ്ടാക്കിക്കൊടുത്തത് ആ യാത്രയാണ്. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാർവിനെ ഒരെഴുത്തുകാരനെന്ന നിലയിൽ ജനസമ്മതനാക്കി. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും മറ്റും ഭൂമിശാസ്ത്രപരമായ വിതരണം ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങൾ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചർച്ച ചെയ്തിരുന്നു. പഠനങ്ങൾക്കും മറ്റുമായി ഏറെക്കാലമെടുത്തതുകൊണ്ട് പ്രസിദ്ധീകരണം വെെകി.

- Advertisement -

കപ്പൽ യാത്രയ്ക്കിടയിൽ വളരെ യാദൃശ്ചികമായാണ് ഡാർവിൻ ​ഗാലപ്പ​ഗോസ് ദ്വീപിലെത്തിയത്. അവിടുത്തെ പക്ഷികളുടെ വെെവിധ്യം ഡാർവിൻ ശ്രദ്ധിക്കാനിടയായി. ഓരോ ദ്വീപിലെ പക്ഷികൾക്കും ഓരോ തരത്തിലുള്ള ചുണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് ദ്വീപുകൾ എല്ലാം ഒന്നായിരുന്നു എന്നും പിന്നീട് അവ പലതായി വിഭജിക്കപ്പെട്ടപ്പോൾ പക്ഷികളെല്ലാം പലയിടത്തായതാണെന്നും അവിടുത്തെ ജനതയിൽ നിന്ന് ​അദ്ദേഹം മനസ്സിലാക്കി. പിന്നീടാണ് നിലനിൽപിനായി പക്ഷികൾ ‌വാസസ്ഥലത്തിന് അനുസൃതമായ മാറ്റം വരുത്തിയതായും അതനുസരിച്ച് അവയുടെ ചുണ്ടുകൾക്ക് പരിണാമം സംഭവിച്ചതായും മനസ്സിലാക്കുന്നത്. ഈ കണ്ടെത്തലാണ് പരിണാമ സിദ്ധാന്തത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല്. ഇന്നും ആ മോക്കിം​ഗ് പക്ഷികൾ അറിയപ്പെടുന്നത് ​ഡാർവിൻസ് ഫിൻജസ് എന്നാണ്.

എന്നും മാറ്റങ്ങൾ വരുന്ന ലോകമാണ് ശാസ്ത്രത്തിന്റേത്. ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. ആ ലോകത്ത് മാറാതെ നിൽക്കുന്ന ഒന്നാണ് പരിണാമ സി​ദ്ധാന്തം. അതുകൊണ്ടുതന്നെ ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. ഒപ്പം അതു കണ്ടെത്താൻ അധ്വാനിച്ച വ്യക്തിയും ഓർമ്മിക്കപ്പെടണം. അതിനുള്ളതാകട്ടെ ഓരോ ഫെബ്രുവരി പന്ത്രണ്ടും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment