കൊല്ലം ജില്ലയിലെ കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. വയല സ്വദേശിയായ ശരത് കുമാർ ആണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം.
ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ കോവൂർ സ്വദേശി രാഹുലുമായി ശരത് വാക്കു തർക്കമുണ്ടായി. തുടർന്ന് ബാർ ജീവനക്കാർ ഇടപെട്ട് ഇരുവരേയും മടക്കി അയച്ചു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. ഇവിടേക്ക് പോവുകയായിരുന്ന ശരത്തിനെ പിൻതുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ നാലഗസംഘം പന്തളം മുക്കിൽവച്ച് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി പിൻതുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപിച്ചു.
വെട്ടേറ്റ് കിടന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
