മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴു വർഷം കഠിന തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചു . മുട്ടത്തറ സ്വദേശി ജയകുമാർ എന്ന ജയനെ (65) നെയാണ് കോടതി ശിക്ഷിച്ചത് .
2025 ഏപ്രിൽ മാസം എട്ടിന് രാത്രി ഏഴോടെയാണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായത്. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്കു വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക് ഹാൻഡ് കൊടുതിട്ട് അടുത്തേയ്ക്ക് വലിച്ചിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ കുട്ടിയെ നിർബന്ധിച്ചു. ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി കുട്ടിയോട് പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നിൽക്കുകയായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു.തുടർന്ന് ഓടിപ്പോകുകയും അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും അച്ഛനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, എച്ച് എ രവി ശങ്കർ തമ്പി എന്നിവർ ഹാജരായി. വഞ്ചിയൂർ പൊലീസ് സബ് ഇൻസ്പെക്ടർ അലക്സ്. സി ആണ് കേസ് അന്വേഷിച്ചത്. 2012 മെയ് പതിനഞ്ചിനാണ് ഇതേ പ്രതി മനോരോഗിയായ യുവതിയെ കല്യാണ മണ്ഡപത്തിലെ കുളിമുറിയിൽ വച്ച് പീഡിപ്പിച്ചത്. ഈ കേസിൽ ഇയാൾക്ക് ഏഴു വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് രണ്ടാമത്തെ കേസിൽ പിടിയിലായത്.
