അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിനുള്ള സമയം ഒരുപാട് വൈകിയെന്നും യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്.
‘ഇറാന്റെ പ്രതിരോധശേഷിയേയും നേതൃത്വത്തേയും യു എസ് നശിപ്പിച്ചു. അവരുടെ വ്യോമപ്രതിരോധം, വ്യോമസേന, നാവികസേന, നേതൃത്വം എല്ലാം ഇല്ലാതെയായി. അവർ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു. അതിന് ഒരുപാട് വൈകിയെന്നാണ് എനിക്ക് പറയാനുള്ളത്’, ട്രംപ് പറഞ്ഞു.
ഇസ്രയേൽ – യു എസ് സംയുക്തമായി ഇറാനെതിരേ തിരിഞ്ഞപ്പോൾ, ഗൾഫ് രാജ്യങ്ങളിലെ യു എസ് വ്യോമതാവളങ്ങളും എണ്ണശുദ്ധീകരണ ശാലകളും ഇറാൻ ലക്ഷ്യം വെച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യം കുറിച്ചത്.
രാജ്യത്തിനെതിരെ യുദ്ധം രൂക്ഷമാകുമ്പോഴും സർക്കാർ പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ പറഞ്ഞു. പ്രവിശ്യാ നേതൃത്വവുമായി അധികാരികൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് എക്സിൽ പെസെഷ്കിയൻ പറഞ്ഞു. “ഗവർണർമാരുമായി ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യം അസാധാരണമാണ്, പക്ഷേ പ്രവർത്തനങ്ങൾ നിലച്ചിട്ടില്ല,” അദ്ദേഹം എഴുതി.
