ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രക്രിയകൾ പൂർണമായതോടെ കൗതുകമുള്ള ചില കണക്കുകളും പുറത്തു വന്നിട്ടുണ്ട്. 543 അംഗങ്ങളാണ് ഇന്ത്യൻ പാർലമെൻ്റിൽ ഉള്ളത്. ദേശീയ പാർട്ടിയുടെ പദവിയുള്ള രാഷ്ട്രീയ കക്ഷികൾക്ക് ഇത്തവണ കൂടുതൽ അംഗങ്ങളെ പാർലമെൻ്റിൽ എത്തിക്കാൻ കഴിഞ്ഞു വെന്നതാണ് ഒരു പ്രത്യകത. 543 സീറ്റുകളിൽ 346 പേർ ദേശീയ പാർട്ടികളുടെ പ്രതിനിധികളാണ്. ശതമാന കണക്കിൽ നോക്കിയാൽ ഏകദേശം 64% ഉണ്ടാകും ദേശീയ പാർട്ടി പ്രതിനിധികളുടെ ഇത്തവണത്തെ സാന്നിധ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36 പാർട്ടികൾക്ക് ലോക്സഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. ഇത്തവണ അത് 41 പാർട്ടികളായി വർധിച്ചു. നിലവിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 % വർധന ഉണ്ടായതായി കണക്കാക്കപ്പെടുന്നു. 751 രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 677 പാർട്ടി പ്രതിനിധികളാണ് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തങ്ങളുടെ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരുന്നത്. പുതുതായി 74 പാർട്ടികൾ കൂടി തങ്ങളുടെ സ്ഥാനാർഥികളെ മത്സരിപ്പിച്ചു എന്നു സാരം.
പ്രാദേശിക പാർട്ടികളിൽ നിന്ന് ഇത്തവണ 532 പേർ മത്സരിച്ചപ്പോൾ അംഗീകാരം കിട്ടാത്ത പാർട്ടികളിൽ നിന്ന് 2,580 പേരും മത്സരിച്ചു. ദേശീയ പാർട്ടി പ്രതിനിധികളായി 1,333 പേരും മത്സര രംഗത്ത് ഇത്തവണ ഉണ്ടായിരുന്നു. ഇതിൽ പ്രാദേശിക പാർട്ടികൾ 179 പേരെ വിജയിപ്പിച്ചെടുത്തപ്പോൾ അംഗീകാരമില്ലാത്ത പാർട്ടികൾ 11 സീറ്റിൽ നേട്ടമുണ്ടാക്കി.
