കിളിമാനൂർ നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഡി വൈ എഫ് ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ ഒൻപത് സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കേസ് എടുത്തതാണ് സി പി എം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. നഗരൂർ ജംഗ്ഷന് സമീപമാണ് കഴിഞ്ഞദിവസം പൊലീസിന് നേരെ സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. പൊലീസ് ജീപ്പിനു കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ് എച്ച് ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
പൊലീസ് പാർട്ടി പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സി പി എം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ നഗരൂർ സ്റ്റേഷനു മുന്നിൽ സമരവും നടത്തി.
