യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡനക്കേസിൽ നിർണ്ണായക നീക്കം. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി.
ഇന്ത്യൻ എംബസി മുഖേന വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മൊഴി എടുത്തത്. ഹൈക്കോടതിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഈ നടപടി. ബുധനാഴ്ചയാണ് എംബസിയിൽ വെച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
എംബസി അധികൃതർ മുഖേന മൊഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ പകർപ്പിൽ അതിജീവിതയുടെ ഒപ്പ് വാങ്ങുകയും ചെയ്തു. മുൻപ് ഒരുതവണ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും ആവശ്യമെങ്കിൽ നേരിട്ടെത്തി കൂടുതൽ മൊഴി നൽകാൻ തയ്യാറാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണസംഘം വരുംദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
