ബാർ ലൈസൻസി ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്ത മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ നടന്ന വിരുന്നിൽ പങ്കെടുത്ത വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവർക്കെതിരെയാണ് നടപടി.
ബാർ ഉടമ സംഘടിപ്പിച്ച മദ്യസൽക്കാരത്തിൽ ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുകയും വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തു എന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കഴക്കൂട്ടത്ത് പൊലിസ് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിച്ച് സസ്പെൻഷനിലായതിനു തൊട്ടുപിന്നാലെയാണ് എക്സൈസ് വകുപ്പിലും സമാനമായ അച്ചടക്ക ലംഘനം പുറത്തുവരുന്നത്.
കഴക്കൂട്ടം പൊലിസ് സ്റ്റേഷനു മുന്നിൽ മദ്യപിച്ച ആറ് പൊലിസുകാരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഹോട്ടലുടമയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന വിരുന്നിനിടെയായിരുന്നു പൊലിസുകാരുടെ മദ്യപാനം. സംഭവത്തിൽ ഗ്രേഡ് എസ് ഐ ബിനു, സി പി ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം എസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്യൂട്ടിയിലിരിക്കെ പൊലിസ് സ്റ്റേഷനു തൊട്ടടുത്ത് പാർക്കു ചെയ്ത വാഹനത്തിലിരുന്ന് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ക്രമസമാധാനം പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുന്നത് സേനയ്ക്കു വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
