സി പി എമ്മും കോണ്‍ഗ്രസും എന്ത് കസര്‍ത്ത് കാണിച്ചാലും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി ജെ പി അനുവദിക്കില്ലെന്ന് സംസ്ഥാനഅധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ദേശീയ തലത്തിൽ ഒരേ മുന്നണിയിലെ ഘടകകക്ഷികളായ രണ്ടുപാര്‍ട്ടികളും ചേര്‍ന്ന് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് നാട്ടുകാരുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്ത ദ്രോഹം, ശബരിമലയില്‍ ചെയ്ത കൊള്ള, ശബരിമലയില്‍ ചെയ്ത തെറ്റ് തങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പാലക്കാട് കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ ഇടതു സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. ഇക്കാര്യം ബി ജെ പി എത്രയോ മാസം മുമ്പേ ആശ്യപ്പെട്ടതാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ കേസെടുത്തതെന്ന് ആലോചിക്കണം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം മുമ്പ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
മൂന്ന്, മൂന്നരമാസക്കാലം രാഹുലിനെ അറസ്റ്റുചെയ്യാതെ, ചുവപ്പു പരവതാനി വിരിച്ച് നിയമസഭയില്‍ കയറ്റിയ സി പി എം സര്‍ക്കാര്‍ ഇപ്പോൾ കേസെടുത്തത് എന്തിനാണെന്നാണ് ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത് ജനങ്ങളെ വിഢികളാക്കാനും കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ്. കോണ്‍ഗ്രസ് ഒരു നാണംകെട്ട പാര്‍ട്ടിയാണ്. ഇത്രയധികം പരാതികളുണ്ടായിട്ടും വെറും റീല്‍ രാഷട്രീയക്കാരനായ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതും പാലക്കാട്ട് ജനങ്ങളുടെ തലയില്‍ കെട്ടിവച്ചതും കോണ്‍ഗ്രസാണെന്നും രാജീവ് ചന്ദ്രശേഖര്‍. മാധ്യമങ്ങളോട് പറഞ്ഞു.
