റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായകളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായകൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലടക്കം നായകൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായകളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനു ശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും കോടതി ഉത്തരവിട്ടു.
