ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ 8,000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ ആശമാർക്ക് 8,000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിനു ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ തുക കുറഞ്ഞു പോയി സമരം തുടരും എന്ന നിലപാടിലായിരുന്നു ആശാവർക്കർമാർ. എന്നാൽ യു ഡി എഫ് നേതാക്കളുമായി ആലോചിച്ച ശേഷം 266 ദിവസം നീണ്ടു നിന്ന രാപ്പകൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്.
