കെ എസ് ആർ ടി സി ബസ്സിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു നടന്നാൽ നടപടിയെടുക്കുമെന്നും ഒരുത്തനും എന്തു പറഞ്ഞാലും വകവയ്ക്കില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ടൺ കണക്കിനു മാലിന്യമാണ് കെ എസ് ആർ ടി സി ബസ്സിൽ നിന്നും മാറ്റിയത്. ബസ്സിനകത്ത് പ്ലാസ്റ്റിക്ക് കുപ്പിയിട്ടാൽ പിടിക്കും, നടപടിയെടുക്കും. അത് ഇനി ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം നടപടിയെടുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
എല്ലാ സൂപ്പർഫാസ്റ്റ് ബസ്സുകളിലും മാലിന്യം ഇടാനുള്ള ബോക്സ് വച്ചിട്ടുണ്ട്. പുതിയ ബസ്സുകളിലെല്ലാം ഇതുണ്ട്. വണ്ടിയുടെ ഡാഷിനു മുന്നിൽ കുപ്പിയിടുന്ന ഡ്രൈവർക്കെതിരെ നടപടിയെടുക്കും. ഡ്രൈവർക്ക് എതിരെ മാത്രമല്ല, ആ വണ്ടി പരിശോധിക്കാതെ വിട്ടവന് എതിരെയും നടപടിയെടുക്കും. തെറ്റു കണ്ടാൽ തെറ്റു തന്നെയാണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോൾ ഇവന്മാരെ ആരെയും കണ്ടില്ലല്ലോ.
കെ എസ് ആർ ടി സിയുടെ പടം ഇട്ടാൽ ലക്ഷക്കണക്കിന് ആൾക്കാർ കാണും. അപ്പോൾ കെ എസ് ആർ ടി സിയെ തെറി വിളിച്ചാൽ തന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണ. അങ്ങനെ കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ട്. കെ എസ് ആർ ടി സിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദിച്ചത്. അത് ഇനിയും ചോദിക്കും. ഏതവൻ പറഞ്ഞാലും ചോദിക്കും. ഇതും എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടോ എന്നും ഗണേഷ് കുമാർ പറഞ്ഞു.
