ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തിയെന്ന്

At Malayalam
2 Min Read

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി, പീഠ വീവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഉണ്ണികൃഷ്ൺ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. എ ഡി ജി പി ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങൾ കാട്ടി ഇയാൾ തട്ടിപ്പു നടത്തിയോ എന്നും സംശയം ഉയർന്നിട്ടുണ്ട്.

ഒരു സ്വർണ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടവർ ആംബുലൻസ് സ്‌പോൺസർ ചെയ്തിരുന്നു. ഇതിനു പിന്നിൽ നിന്ന് പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം. ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഒരു മാസം മുൻപായിരുന്നു ഈ സംഭവം.

ശബരിമലയിൽ പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നുള്ള വിവരവും പുറത്തുവന്നു. ഭീമ ജ്വല്ലറിയിൽ നിന്ന് വാഹനം വാങ്ങി നൽകി. ഓഫ് റോഡ് ഗൂർഖ ജീപ്പാണ് വാങ്ങി നൽകിയത്. മുഖ്യമന്ത്രിക്കായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറിയത്. ആംബുലൻസ് കൈമാറിയ ചടങ്ങ് നടന്ന അതേ ദിവസം തന്നെയായിരുന്നു ഇതേ ചടങ്ങും നടന്നത്. ഇതിനു ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തി എ ഡി ജി പിയെ പൊന്നാട അണിയിച്ചത്.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2020 – 25 കാലയളവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മൂന്നു വർഷത്തിനിടയിൽ ഉണ്ണികൃഷ്ണൻ പോറ്റി മുപ്പതു കോടതിയിലധികം രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന വിവരം. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ ഇടപാടുകൾ. ഇതു സംബന്ധിച്ച് മണ്ണന്തല സ്റ്റേഷനിലും നെയ്യാറ്റിൻകര കോടതിയിലും കേസുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

- Advertisement -

നെയ്യഭിഷേകത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. നെയ്‌ത്തേങ്ങകൾ ശേഖരിച്ച് അഭിഷേകം നടത്തി നൽകുന്നതിലാണ് പണപ്പിരിവ് നടത്തിയതെന്നാണ് വിവരം. 2001 മുതൽ 2023 വരെ എത്തിച്ചത് 10,001 നെയ്‌ത്തേങ്ങകളെന്നാണ് സൂചന. വിവിധ ഇടങ്ങളിലെ ഭക്തരിൽ നിന്ന് നെയ്‌ത്തേങ്ങകൾ ശേഖരിക്കുകയും പമ്പയിൽ നിന്ന് ട്രാക്ടറുകളിൽ സന്നിധാനത്ത് എത്തിക്കുന്നതുമാണ് രീതി. അഭിഷേകം നടത്തി പ്രസാദം ഭക്തർക്ക് നൽകും. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റി പിരിച്ചത് ലക്ഷക്കണക്കിന് രൂപയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. നെയ്‌ത്തേങ്ങകൾ ആചാരപ്രകാരം എത്തിക്കേണ്ടത് ഇരുമുടിക്കെട്ടുകളിലാണ്. ആചാരങ്ങൾ തെറ്റിച്ചാണ് പോറ്റി തട്ടിപ്പു നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment