ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാലാ വൈസ് ചാൻസലർ. വിഷയത്തിൽ കോളജുകൾക്ക്, വി സി യായ മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചു. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. പിന്നീട് കേസിൽ പ്രതികളായാൽ നടപടി എടുക്കണം. സത്യവാങ്മൂലത്തിൽ നാലു ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിൽ പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
വി സി യുടെ ഈ നടപടിയിൽ പ്രതിഷേധമറിയിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസ്താവന നടത്തി. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ് എഫ് ഐ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ജനാധിപത്യത്തിൽ സമരമടക്കമുള്ള സംഭവങ്ങളിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള പൊതു പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് സ്വാഭാവികമാണന്നും ഇത്തരം ജനാധിപത്യ ധ്വംസന പ്രവർത്തനങ്ങൾ സമൂഹത്തിനു ഭൂഷണമായില്ലെന്നും സാമൂഹിക മാധ്യമങ്ങളിലും പ്രചരിയുന്നുണ്ട്.
