പീച്ചി പൊലീസ് മർദനത്തിൽ നടപടിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അന്ന് പീച്ചി എസ് ഐയും ഇന്ന് കടവന്ത്ര എസ് എച്ച് ഒയുമായ രതീഷിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് മർദനങ്ങളിൽ ഇന്ന് നിയമസഭയിൽ ചർച്ച നടന്നതിനു പിന്നാലെയാണ് രതീഷിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ദക്ഷിണമേഖല ഐ ജിയുടേതാണ് ഉത്തരവ്.
പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ പി ഔസേപ്പിനെയും മകനെയും പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 2023 മേയ് 24 ന് പീച്ചി എസ് ഐയായിരുന്ന പി എം രതീഷിന്റെ നേതൃത്വത്തിലാണ് മർദനം നടന്നത്. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും.
ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അന്ന് പീച്ചി എസ് ഐ ആയിരുന്ന പി എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പൊലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതോടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്.