അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

At Malayalam
1 Min Read

അപകീര്‍ത്തിക്കേസില്‍ ബോളിവുഡ് നടിയും എം പിയുമായ കങ്കണ റണാവത്തിന് തിരിച്ചടി. 2021ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അപമാനിച്ചെന്ന് കാട്ടി മഹിന്ദര്‍ കൗര്‍ എന്ന വയോധിക നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി.

യഥാര്‍ത്ഥ ട്വീറ്റിനെതിരെയല്ല, മറിച്ച് അത് റീട്വീറ്റ് ചെയ്ത വ്യക്തിക്ക് എതിരെയാണ് പരാതിക്കാരി നിയമ നടപടി സ്വീകരിച്ചത് എന്നായിരുന്നു കങ്കണയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. ഈ വാദത്തെ ശക്തമായി എതിര്‍ത്ത കോടതി റീ ട്വീറ്റ് ചെയ്യുകല്ല, അതില്‍ മസാല ചേര്‍ത്തു എന്നും കുറ്റപ്പെടുത്തി. ജസ്റ്റിസ് വിക്രം നാഥിന്റേതായിരുന്നു പരാമര്‍ശം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ നിബന്ധിക്കരുത്, അത് വിചാരണയെ ബാധിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

പഞ്ചാബിലെ ബതിന്ദ ജില്ലയില്‍ നിന്നുള്ള 73 വയസ്സുള്ള മഹിന്ദര്‍ കൗറിന്റെ പരാതിയിലാണ് കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമം (സി എ എ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) എന്നിവയ്ക്ക് എതിരായ ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ബില്‍ക്കിസ് ബാനോ എന്ന മുത്തശ്ശി തന്നെയാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത മഹിന്ദര്‍ കൗര്‍ എന്നതായിരുന്നു കങ്കണയുടെ ആക്ഷേപം. ഇതിനൊപ്പം നൂറ് രൂപ പരാമര്‍ശവും കങ്കണ കൂട്ടിച്ചേര്‍ത്തിരുന്നു.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ കങ്കണ സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. കങ്കണയുടെ പരാമര്‍ശം നല്ല ഉദ്ദേശ്യത്തോട് കൂടിയോ പൊതുനന്മയ്ക്ക് ഉതകുന്നതോ അല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

- Advertisement -
Share This Article
Leave a comment