പാലക്കാട് നെന്മാറയിൾ വീട്ടിൽ കയറി ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവതിയെയും പിതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ മേലാർകോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവ് വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് അക്രമണത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നു പറയുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം യുവതി ബസ് ഡ്രൈവറായ ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കാമുകിയും വേണ്ടന്ന് പറഞ്ഞതോടെ ഗിരീഷ് പിതാവിനെയും പെൺകുട്ടിയെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
മദ്യലഹരിയിൽ പെൺക്കുട്ടിയുടെ വീട്ടിൽക്കയറി ഗിരീഷ് ഇരുവരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് പെൺകുട്ടിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. പിതാവിന്റെ നില അൽപം ഗുരുതരമാണ്. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആലത്തൂർ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
