കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും. ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നിർബന്ധമാണ്. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷികപരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ എഴുത്തുപരീക്ഷകൾക്കും വിദ്യാർഥികൾ 30 ശതമാനം മാർക്ക് നേടണം. പരീക്ഷ കഴിഞ്ഞ് 7 ദിവസത്തിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ചത്തെ പ്രത്യേക പഠനപിന്തുണ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തും.