ഒരു ദേശീയ പാര്‍ട്ടിയായ തൃണമൂലിനെ യു ഡി എഫിന്റെ ഭാഗമാക്കുകയോ ഘടക കഷിയാക്കുകയോ ചെയ്താൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം ഒഴിവാക്കാനാണ് പി വി അൻവറിൻ്റെ അഭിപ്രായങ്ങൾ യു ഡി എഫ് പരിഗണിക്കാതിരുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തൽക്കാലം ഇപ്പോഴത്തെ സ്ഥിതി തുടരട്ടെ എന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് വിവരം. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ ആർക്കും തെറ്റൊന്നും പറയാൻ സാധിക്കില്ലെന്നും അൻവർ തങ്ങളോടൊപ്പമുണ്ടാകുമെന്നും പിന്നീട് യു ഡി എഫിന്റെ ഭാഗമാകുമെന്നും മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതിൻ്റെ പൊരുളും ഇതു തന്നെയാണ്.
ഈ സ്ഥിതിയിൽ തുടരുകയല്ലാതെ കേരള രാഷ്ട്രീയത്തിൽ അൻവറിനു മുന്നിൽ മറ്റു പോംവഴികളില്ലെന്നും യു ഡി എഫ് നേതാക്കൾ കരുതുന്നു. അതേസമയം പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണു നിലമ്പൂർ നിയോജക മണ്ഡലമെങ്കിലും അവർ പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം.
