മീന്‍ കറി കഴിച്ച ശേഷമുണ്ടായ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കരുനാഗപ്പള്ളി കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തി പ്രഭ (45) ആണ് മരിച്ചത്. ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ഭക്ഷ്യവിഷബാധാ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയിൽ എത്തുകയും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല.
ഭക്ഷണം കഴിച്ചതിനു പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.