ലഹരിക്കടിമയായ യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടാക്കിയതിന് പ്രതികാരമായി വീട്ടിലെത്തി സ്വന്തം അനുജനെ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്തുള്ള ചമൽ അംബേദ്കർ നഗറിലാണ് സംഭവം. വെട്ടേറ്റ അനുജൻ അഭിനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പ്രതിയായ അർജുനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതി ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് വാളുമായി വീട്ടിലെത്തി അനുജനെ വെട്ടിയത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ലഹരി വിമുക്ത കേന്ദ്രത്തിൽ 2 ദിവസം മുമ്പാണ് അർജുനെ വീട്ടുകാർ കൊണ്ടാക്കിയത്. അവിടെ നിന്നും തിരിച്ചിറങ്ങിയ ഇയാൾ തൊട്ടടുത്ത ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ സ്ഥാപിച്ചിരുന്ന വാൾ എടുത്ത് വീട്ടിലെത്തി സ്വന്തം അനുജൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നു. അഭിനന്ദിൻ്റെ തലയിൽ ആറ് തുന്നലുകൾ ഇടേണ്ടി വന്നതായി ഡോക്ടർമാർ അറിയിച്ചു