സൗദിയിലെ റിയാദ് ഇസ്കാനിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും കോടതി മാറ്റിവെച്ചു. ഏത് ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്ന വിവരം പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ഒൻപതാം തവണയാണ് അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി മാറ്റി വെക്കുന്നത്.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷമായി റിയാദ് ഇസ്കാനിലെ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. അതേസമയം, കഴിഞ്ഞ ജൂലായ് മാസത്തിൽ അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന വധശിക്ഷ കോടതി ഒഴിവാക്കിയിരുന്നു. ഇതി ജയിൽ മോചനം സംബന്ധിച്ച വിധിയാണ് പുറപ്പെടുവിക്കാനുള്ളത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷയായിരുന്നു വിധിച്ചു. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കി നൽകിയത്. പൊതു അവകാശ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.
