കൊച്ചിയിലെ കയർബോർഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം ഇന്നലെ കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി തെളിവെടുപ്പു നടത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘം ലക്ഷ്യം വയ്ക്കുന്നത്.
എം എസ് എം ഇ നിയോഗിച്ചിരിക്കുന്ന മൂന്നംഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്. ജോളിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമഗ്രമായ റിപ്പോർട്ടാകും എം എസ് എം ഇ മന്ത്രാലയത്തിന് കൈമാറുക എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം. ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റു സാഹചര്യങ്ങൾ തുടങ്ങിയവ അന്വേഷണ സംഘം സമഗ്രമായി പരിശോധിക്കും എന്നാണറിയുന്നത്.