മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാജൻ സാമുവൽ (47) കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതി. മേലുകാവ് പൊലീസ് 2022ൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഒരുവർഷം ജയിൽശിക്ഷ അനുഭവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. സംഭവത്തിൽ 7 പേരെ പൊലീസ് പിടികൂടി. പെയിന്റിങ്ങ് തൊഴിലാളികളായ 7 അംഗ സംഘമാണ് കൊല നടത്തിയത്.
യുവാക്കൾ താമസിച്ച വാടക മുറിയിൽ വച്ച് സാജനുമായി വാക്ക് തർക്കം ഉണ്ടായി. തുടർന്ന് സാജന്റെ വായിൽ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. മുട്ടം സ്വദേശിയുടെ ഓട്ടോയിൽ കയറ്റി മൂലമറ്റത്തു തേക്കുംകപ്പിലെത്തിച്ചാണ് ഉപേക്ഷിച്ചത്. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. ഡ്രൈവർ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രാത്രിയിൽ തന്നെ കാഞ്ഞാർ പൊലീസ് മൂലമറ്റം തേക്കിൻ കുപ്പ് മുഴുവൻ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാൽവശത്ത് കുറ്റിക്കാട്ടിൽ പായിൽ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത് സാജന്റെ ബന്ധുക്കളെ വരുത്തി പരിശോധിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാൻ സാധിച്ചില്ല. പ്രതികൾ എല്ലാം കഞ്ചാവ്, മോഷണ കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരാണ്. സാജനെ തങ്ങൾ കൊന്നതാണെന്ന് ഇവർ സമ്മതിച്ചു.