കോട്ടയം ജില്ലയിലെ വൈക്കം താലൂക്കാശുപത്രിയിൽ രാത്രി എന്തെങ്കിലും അത്യാഹിതം സംഭവിച്ച് എത്തിയാൽ കയ്യിൽ കത്തിച്ചു പിടിച്ച ടോർച്ചോ, റാന്തൽ വിളക്കോ, ഇനി ഇതൊന്നുമില്ലെങ്കിൽ നല്ല ഫ്ളാഷ് ലൈറ്റ് സംവിധാനമുള്ള മൊബയിൽ ഫോണോ കരുതിക്കോളൂ. ഇല്ലെങ്കിൽ കൂരിരുട്ടത്താവും ചികിത്സകൾ. തലയ്ക്കു പരിക്കുപറ്റി ഇതേ ആശുപത്രിയിൽ എത്തിയ പതിനൊന്നു വയസുകാരന് ഇന്നലെ സന്ധ്യയോടെ സ്‌റ്റിച്ചിട്ടത് മൊബയിൽ ഫോൺ വെളിച്ചത്തിൽ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതൊരു പുതിയ കാര്യമല്ലെങ്കിലും കേരളത്തിൽ എങ്ങനെ എന്ന് ചോദിക്കേണ്ടി വരും. ആരോഗ്യത്തിൽ നമ്പർ വണായ, അത്യാന്താധുനിക സംവിധാനങ്ങൾ എന്ന് നൂറാവർത്തി വിളിച്ചു പറയുന്ന, അതിന് റീൽസിലൂടെയും ദിനം പ്രതി അണമുറിയാത്ത വാർത്തകളിലൂടെയും നിറഞ്ഞു മറിയുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇത്തരം കാര്യങ്ങൾ കൂടി പുറത്തുവരേണ്ടതല്ലേ?
വൈദ്യുതി ഇല്ലേ ഇവിടെ എന്ന് ചികിത്സക്കെത്തിയ പതിനൊന്നുകാരൻ്റെ രക്ഷിതാക്കൾ ചോദിച്ചപ്പോൾ, ജനറേറ്റർ തുടർച്ചയായി പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ല എന്നാണ് ആശുപത്രിയിലെ അറ്റൻഡർ നൽകുന്ന മറുപടി. ഒരു താലൂക്കുതല ആശുപത്രിയിൽ ഇത്രക്കേ ഉള്ളോ നമ്മുടെ സംവിധാനങ്ങൾ? ഇനി ഇക്കാര്യത്തിലും ‘അന്വേഷണം ‘, ‘നടപടി ‘, ‘തെറ്റിദ്ധരിപ്പിക്കൽ ‘ തുടങ്ങിയ വകകളിലായി പടവും വാർത്തയും അഞ്ചെണ്ണം ഇന്നുതന്നെ വന്നേക്കാം ! പക്ഷേ, ആ സാഹചര്യം തരണം ചെയ്യേണ്ടി വന്നവരുടെ അവസ്ഥയ്ക്ക് അതു പരിഹാരമാകില്ലല്ലോ.
