മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് ഓർഡനൻസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭണ്ഡാര ജില്ലയിൽ രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമടക്കം നിർമിക്കുന്ന ഫാക്ടറിയുടെ പ്ലാനിങ് സെക്ഷനിലായിരുന്നു അപകടം ഉണ്ടായത്. അഞ്ച് കിലോമീറ്റർ അകലെ നിന്ന് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു വീണു.
അഗ്നിശമനസേനയും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കുടുങ്ങികിടന്ന 14 തൊഴിലാളികളെ രക്ഷപെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.
