ചലച്ചിത്ര നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. മധ്യമേഖലാ ജയിൽ ഡി ഐ ജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി കൈക്കൊണ്ടത്. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡി ഐ ജി ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവി കണ്ടെത്തിയിരുന്നത്. ജയിൽ ചട്ടങ്ങൾ പൂർണമായും ലംഘിച്ചുള്ള പ്രവൃത്തിയായതിനാലാണ് കടുത്ത അച്ചടക്ക നടപടി വകുപ്പ് കൈക്കൊണ്ടത്.