മലയാളത്തിൻ്റെ പ്രിയ പാട്ടുകാരൻ സ്വന്തം തറവാടായ ചേന്ദമംഗലത്തെ പാലിയത്തെ മണ്ണിൽ അലിഞ്ഞുചേർന്നു. അന്ത്യവിശ്രമം അവിടെയാകണം എന്ന് അടുത്ത ബന്ധുക്കളോട് അദ്ദേഹം അവസാനം അവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നു. പാലിയം തറവാട്ടിൽ ജനിച്ചു പിച്ചവെച്ചു വളർന്ന ജയചന്ദ്രൻ കുട്ടൻ അന്ത്യവിശ്രമത്തിനും അവിടം തെരഞ്ഞെടുത്തത് അത്രത്തോളം ആ മണ്ണിനെ സ്നേഹിച്ചിരുന്നതുകൊണ്ടാണ്.
തറവാട്ടു ക്ഷേത്രത്തിലെ ഉത്സവത്തിന് മേളം കൊട്ടിക്കയറുമ്പോൾ, വലിയ പേരെടുത്ത മേളക്കാരനാകാനായിരുന്നു ജയചന്ദ്രൻ്റെ ആഗ്രഹം. അവിടത്തെ ജീവിതക്രമം തന്നിലൊരു താള ബോധം ഉണർത്തിയിരുന്നതായി അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്.
ചരിത്രസ്മരണകൾ ഉറങ്ങികിടക്കുന്ന പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട് കുടുംബ വീടുകൾ, ഊട്ടുപുര, കുളങ്ങൾ, നാലുകെട്ട് തുടങ്ങിയവ ചേർന്നതാണ്. എന്നും പഴമയുടെ മണവും ഗൃഹാതുര സ്മരണകളും പേറിയ മഹാഗായകനെ രൂപപ്പെടുത്തിയതും ഈ മണ്ണു തന്നെയാവും. ‘സ്മൃതി തൻ ചിറകിലേറി , മുത്തച്ഛനിത്തിരി മധുരവുമുപ്പും ചേർത്തന്ന് ചോറൂണ് നൽകിയ നടയിൽ ‘ എന്ന് അത്രയേറെ വികാരതീവ്രമായി പാടാനായതും ഈ തറവാടിൻ്റെ മണവും നിറങ്ങളും അദ്ദേഹത്തിൻ്റെ മനസിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാവും.
പ്രിയ ഭാവഗായകന് അശ്രു പ്രണാമങ്ങളാൽ വിട പറയുന്നു. മുഴങ്ങുന്ന, ഭാവതീവ്രമായ, താളമലിഞ്ഞു ചേർന്ന ആ നാദധാരയിലുള്ള ആയിരക്കണക്കിനു ഗാനങ്ങൾ കാലങ്ങളോളം മതിവരാതെ കേൾക്കാൻ ഞങ്ങളെ ഏൽപ്പിച്ചാണല്ലോ അങ്ങ് മറഞ്ഞത്. വിട…. ഹൃദയവേദനയോടെ… വിട.