മലയാളത്തിൻ്റെ പ്രിയ ഗായകൻ പി ജയചന്ദ്രന് കണ്ണീർ പ്രണാമം നൽകുകയാണ് കേരളം. അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം ഇന്നു രാവിലെ ഒമ്പതരയോടെ പൂങ്കുന്നം ചക്കാമുക്കിലെ മണ്ണത്ത് ഹൗസ് എന്ന തറവാടു വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിയോടെ സംഗീത അക്കാദമി ഹാളിൽ പൊതു ദർശനം. നാളെ (ജനുവരി – 11) രാവിലെ 9 മണി മുതൽ തൃശൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടിലെ പൊതുദർശനശേഷം വൈകീട്ട് മൂന്നുമണിയോടെ പാലിയത്തെ തറവാട് ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പ്രിയ ഭാവഗായകൻ, ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടക്കാലത്ത് അസുഖം ഭേദമാവുകയും സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ വേദിയിൽ, ക്ഷീണിതനെങ്കിലും ‘മോഹം കൊണ്ടു ഞാൻ ‘ എന്ന ജോൺസൺ – ജയചന്ദ്രൻ കൂട്ടുകെട്ടിലെ മനോഹര ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകീട്ട് തൃശൂരിലെ വീട്ടിൽ കുഴഞ്ഞു വീണ ജയചന്ദ്രനെ ഉടൻ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടു മണിയോടെ ആ സുവർണ നാദം എന്നെന്നേക്കുമായി നിലയ്ക്കുകയായിരുന്നു. മഹാഗായകൻ്റെ വിയോഗത്തിൽ മലയാളം വിതുമ്പുകയാണ്. ആ നാദസൗഭഗം കരുത്തു പകർന്ന ആയിരക്കണത്തിന് ഗാനങ്ങൾ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുകയാണ് തെന്നിന്ത്യയിലെ ഓരോ കലാസ്വാദകനും.