18% പിഴ പലിശയും വകുപ്പുതല നടപടിയും; അങ്ങനെ തന്നെ വേണം

At Malayalam
1 Min Read

ക്ഷേമ പെൻഷൻ അനർഹമായി വാങ്ങിയവരിൽ നിന്നും 18% പലിശയോടെ അത് തിരികെ പിടിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു തലത്തിൽ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ:എ ജയതിലക് ആണ് ഉത്തരവിറക്കിയത്.

18% പിഴ പലിശയ്ക്കൊപ്പം ക്ഷേമ പെൻഷനായി കൈപ്പറ്റിയ മുഴുവൻ തുകയും തിരികെ പിടിക്കും. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കം പണം അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ബി എം ഡബ്യൂ , ബെൻസ് തുടങ്ങിയ ആഡംബര കാറുകൾ ഉള്ളവർ വരെ പട്ടിണി പാവങ്ങൾക്കു കൊടുക്കുന്ന 1,600 രൂപ പെൻഷൻ അടിച്ചു മാറ്റി. കോളജ് അധ്യാപകർ അടക്കം 1458 പേരാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തിയത്.

സമൂഹത്തിലെ അശരണരായവർക്ക് മരുന്നും അത്യാവശ്യ ഭക്ഷണത്തിനും മാത്രം ഉതകുന്ന പണമാണ് ലക്ഷങ്ങൾ മാസശമ്പളം വാങ്ങുന്നവർ തട്ടിപ്പറിച്ചത്. യാതൊരു കുറ്റബോധവുമില്ലാതെ നിർബാധം തുടർന്ന ഈ കുറ്റകൃത്യത്തിന് ഇനി തുടർച്ച ഉണ്ടാകാതിരിക്കാനും ഉയർന്ന പിഴയോടെ പണം തിരികെ പിടിക്കാനുമാണ് സർക്കാർ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

Share This Article
Leave a comment