ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തർക്ക് സൗജന്യ സേവനം നൽകാൻ സേവന സന്നദ്ധരായി, സർക്കാരും ദേവസ്വം ബോർഡുമായി സഹകരച്ച് 125 ഡോക്ടർമാരുടെ സംഘം. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പമാണ് സർക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം. ഡി വോട്ടീസ് ഡോക്ടേഴ്സ് ഓഫ് ശബരിമല എന്ന പേരിൽ കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്.
പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ. രാമനാരായണന്റെ ഒരു വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇവർ ഒരുമിച്ചത്. മകരവിളക്ക് വരെ ബാച്ചുകളായിട്ടായിരിക്കും ഡോക്ടർമാരുടെ പ്രവർത്തനമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ. രാമനാരായണൻ പറഞ്ഞു. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് ഇവർ എത്തിയിട്ടുള്ളത്. സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആരോഗ്യ വകുപ്പിന്റെ ആശുപത്രിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുടക്കം കുറിച്ചു.
