മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന് എതിരായ സർക്കാരിന്റെ നടപടി ഇന്നുണ്ടായേക്കും. ഗോപാലകൃഷ്ണൻ്റെ പ്രവൃത്തി അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ഗോപാലകൃഷ്ണൻ്റെ നില കൂടുതൽ പരുങ്ങലിലാക്കി.
ഗോപാലകൃഷ്ണനെ താക്കീത് ചെയ്യാനോ ശാസിക്കാനോ സാധ്യതയുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച എൻ പ്രശാന്തിനെതിരായ നടപടിയിലും ഇന്നു തീരുമാനം വന്നേക്കും. പ്രശാന്തിന്റേത് ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. പ്രശാന്തിനെതിരെ കടുത്ത നടപടി വരാൻ സാധ്യതയുണ്ട്. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിന്റെ രീതിയെന്ന് ഇന്നലെയും പ്രശാന്ത് വിമർശിച്ചിരുന്നു.
