ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിയമസഭാ മണ്ഡലങ്ങളായ പാലക്കാടും ചേലക്കരയിലും യഥാക്രമം 16 ഉം 9 ഉം സ്ഥാനാർത്ഥികൾ വീതം പത്രിക നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാർലമെൻ്റ് മണ്ഡലമായ വയനാട്ടിൽ ആകട്ടെ 21 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ഡോ. പി സരിൻ (സി പി എം സ്വതന്ത്രൻ), രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണ കുമാർ (ബി ജെ പി ) എന്നിവരാണ് പാലക്കാട്ടെ പ്രധാന സ്ഥാനാർത്ഥികൾ. കൂടാതെ ഡമ്മികളായി കെ ബിനുമോൾ (സി പി എം ) , കെ പ്രമീള കുമാരി (ബി ജെ പി) എന്നിവരുമുണ്ട്. പുറമേ 7 സ്വതന്ത്രരും രംഗത്തുണ്ട്.
ചേലക്കരയിൽ യു ആർ പ്രദീപ് ( സി പി എം ) , രമ്യ ഹരിദാസ് (കോൺഗ്രസ് ) , കെ ബാലകൃഷ്ണൻ (ബി ജെ പി ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക നൽകിയിട്ടുണ്ട്.
വയനാട്ടിൽ സത്യൻ മൊകേരി (സി പി ഐ ), പ്രിയങ്ക ഗാന്ധി (കോൺഗ്രസ് ) , നവ്യ ഹരിദാസ് (ബി ജെ പി ) എന്നിവർക്കു പുറമേ 18 സ്വതന്ത്രരും പത്രിക നൽകി.
ഒക്ടോബർ 28 ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബർ 30 വൈകീട്ട് മൂന്നു മണിയ്ക്കകം പത്രികകൾ പിൻവലിക്കാം. അതിനു ശേഷം മാത്രമേ അന്തിമ സ്ഥാനാർത്ഥി പട്ടിക ലഭ്യമാകൂ.