തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സത്ക്കാരം നടത്തിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശം. അഡ്മിനിസ്ട്രേറ്റിസ് കമ്മിറ്റിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ചീഫ് വിജിലൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ച് അതിന് അനുസൃതമായ നടപടിയാണ് കൈക്കൊള്ളേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് ഭക്തർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം ഉണ്ടായത്. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒരു കാരണവശാലും ക്ഷേത്ര പരിസരങ്ങളിൽ അനുവദിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതാണ്.
ഒരു ജീവനക്കാരൻ്റെ മകന് ജോലി കിട്ടിയതിൻ്റെ ഭാഗമായാണ് സഹപ്രവർത്തർക്കും മറ്റുമായി ചിക്കൻ ബിരിയാണി സത്ക്കാരം നടത്തിയത്. പാർട്ടി നടത്തിയതാകട്ടെ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ ഓഫിസ് ഡൈനിംഗ് റൂമിലും. എക്സിക്യൂട്ടിവ് ഓഫിസർ തന്നെ സത്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. സത്ക്കാരത്തിൻ്റെ ഫോട്ടോകൾ കൂടി ചേർത്താണ് ഭക്തർ പരാതി നൽകിയത്.