കോൺഗ്രസിൻ്റെ സംഘടനാ സംവിധാനം മുഴുവൻ ദുർബലപ്പെടുത്തിയത് വി ഡി സതീശനാണെന്ന് കെ പി സി സി യുടെ മുൻ സോഷ്യൽ മീഡിയ കൺവീനർ ഡോ: പി സരിൻ. സരിൻ എന്ന വ്യക്തിക്ക് സീറ്റു കിട്ടാത്തതല്ല വിഷയമെന്നും കോൺഗ്രസ് പാർട്ടിയിലെ ജീർണതകൾ ചർച്ച ചെയ്യേണ്ടതാണന്നും സരിൻ പറഞ്ഞു. ചിലർക്ക് തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയിൽ സാധാരണ പ്രവർത്തകർക്ക് ഒരു പ്രതീക്ഷയും വേണ്ടന്നും സരിൻ പറഞ്ഞു.
കോൺഗ്രസിൽ പ്രവർത്തകരും നേതാക്കൻമാരും തമ്മിൽ അടിമ – ഉടമ ബന്ധമാണെന്നും അതുണ്ടാക്കിയത് സതീശനാണന്നും സരിൻ പറഞ്ഞു. രാഹുലിനെ പാലക്കാട്ടെത്തിച്ച ഷാഫി പറമ്പിൽ ബി ജെ പി യുമായുള്ള ഡീൽ ഉറപ്പിക്കുകയാണ് ചെയ്തത്. ഷാഫി പറമ്പിൽ എന്തോ വലിയ സംഭവമെന്ന മട്ടിലാ നടപ്പ്, ഫോൺ വിളിച്ചാൽ എടുക്കില്ല, വടകരയുള്ള ഒരു സാധാരണക്കാരൻ വിളിച്ചപ്പോ കിട്ടിയ മറുപടി തൻ്റെ കയ്യിലുണ്ടന്നും സരിൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഓഡിയോ സരിൻ കേൾപ്പിക്കുകയും ചെയ്തു.
സതീശൻ്റെ രീതിയിലാണ് പാർട്ടി പൊയ്ക്കൊണ്ടിരിക്കുന്നതെങ്കിൽ 2026 ൽ പച്ച തൊടില്ലെന്നും സരിൻ പറഞ്ഞു. പാർട്ടിയാണ് എല്ലാം എന്നു പറഞ്ഞു നടക്കുന്ന ഷാഫി പറമ്പിൽ കാപട്യക്കാരനാണ്, ഇനിയും ആ മുഖംമൂടി അണിയാൻ നിൽക്കരുതെന്നും ഉമ്മൻ ചാണ്ടി മുന്നോട്ടു വച്ച രാഷ്ട്രീയം ഇതല്ലെന്നും സരിൻ പറഞ്ഞു. മണിയടി രാഷ്ട്രീയത്തിൻ്റെ വക്താവാണ് രാഹുലെന്നും ആ കള്ള നാണയത്തെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയുമെന്നും സരിൻ പറഞ്ഞു.
ഷാഫി പറമ്പിൽ ഇടയ്ക്കെങ്കിലും ഒന്ന് വടകര വരെ പോകണം. പോസ്റ്റിൻ്റെ അടിയിൽ വരുന്ന കമൻ്റിന് ലൈക്കടിച്ചാൽ പോര , അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടുക കൂടി ചെയ്യണമെന്നും സരിൻ. പ്രഹസനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സരിൻ കൂട്ടിച്ചേർത്തു.