ഉപതെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമാണെന്നും വൈകാതെ തന്നെ മൂന്നിടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എൽ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽ ഡി എഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എം ബി രാജേഷും പറഞ്ഞു.
വയനാട്ടിലും ചേലക്കരയിലും പാലക്കാടും എൽ ഡി എഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാൾ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട് മുമ്പ് ജയിച്ച മണ്ഡലമാണെന്നും ഇടതു മുന്നണി സജ്ജമാണെന്നും പാലക്കാട് തിരിച്ചുപിടിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. ചേലക്കരയിൽ മുൻ എം എൽ എ യു ആര്‍ പ്രദീപിനെയാണ് സി പി എം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.
പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റു സാധ്യതകളും സി പി എം തേടുന്നുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരായി വനിത സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്ന കാര്യത്തിലും സി പി ഐയിൽ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.