കണ്ണൂരിലെ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ നിരന്തരമുള്ള വിഷപാമ്പുകളുടെ സാന്നിധ്യം രോഗികളിലും കൂട്ടിരിപ്പുകാരിലും ആശങ്കയുണ്ടാക്കുന്നു. ഇന്ന് സ്പെഷ്യൽ വാർഡിലെ ശുചിമുറിയിൽ രാവിലെ കയറിയ രോഗി കാണുന്നത് അണലിയെയാണ്. രോഗികളുടെ കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.
നേരത്തേയും പാമ്പുകൾ ഇത്തരത്തിൽ ആശുപത്രിക്കുള്ളിൽ കയറിയിരുന്നു. കാർഡിയോളജി വിഭാഗം, നവജാതശിശുക്കളുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പാമ്പുകളെ പിടി കൂടിയിരുന്നു. ആശുപത്രി കെട്ടിടങ്ങളുടെ ചുറ്റുവട്ടം മുഴുവൻ വള്ളിപ്പടർപ്പുകൾ ഉള്ളതിനാൽ അതു വഴിയാകും പാമ്പുകൾ കയറുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ അഗ്നി സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി ആശുപത്രി കെട്ടിടങ്ങൾക്കുള്ളിൽ പൈപ്പുകൾ ഘടിപ്പിക്കുന്ന പ്രവൃത്തികൾ നടന്നു വരികയാണെന്നും ഈ പൈപ്പുകൾ ഏറെ നാളുകളായി പുറത്ത് സൂക്ഷിച്ചിരുന്നവയാണെന്നും അതിനുള്ളിൽ കയറിക്കൂടിയ പാമ്പുകളാണ് ഇപ്പോൾ കാണുന്നതെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നു.